ഷെൽട്ടര്‍ ഹോമിലായിരുന്ന പെണ്‍കുട്ടി അവിടെ വച്ച് കണ്ടപ്പോൾ ആണ് തെളിവെടുപ്പിനെ എഎസ്ഐ അപമര്യാദയായി പെരുമാറിയ കാര്യം വെളിപ്പെടുത്തിയത് പിതാവ് പറയുന്നു.
അമ്പലവയൽ: വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കര്‍ശന നടപടി വേണമെന്ന് അതിജീവിതയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട്. തെളിവെടുപ്പിനിടെ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന പിതാവ് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തിൽ വെച്ചായിരുന്നു അതിക്രമം. സംഭവം പുറത്ത്പറയരുതെന്ന് ടി.ജി ബാബു കുട്ടിയോട് പറഞ്ഞെന്നും തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.
കേസ് എടുത്തതിന് പിന്നാലെ വയനാട്ടിലെ ഷെൽട്ടര്‍ ഹോമിലായിരുന്ന പെണ്‍കുട്ടി അവിടെ തങ്ങൾ സന്ദര്‍ശിക്കാൻ പോയപ്പോൾ ആണ് തെളിവെടുപ്പിനെ എഎസ്ഐ അപമര്യാദയായി പെരുമാറിയ കാര്യം തങ്ങളോട് വെളിപ്പെടുത്തിയത്. ഊട്ടിയിലെ തെളിവെടുപ്പിന് ശേഷം പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി താൻ കാര്യങ്ങൾ തിരക്കി. മകൾക്ക് പ്രശ്നമൊന്നുമില്ലെന്നാണ് അന്ന് പോലീസ് പറഞ്ഞതെന്നും പിതാവ് വെളിപ്പെടുത്തുന്നു.
ഗ്രേഡ് എസ്.ഐക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് പറയുന്ന പിതാവ് അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുണ്ടെന്നും മകൾക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെടുന്നു. പോലീസിനെ വിശ്വസിച്ചാണ് മകളെ തെളിവെടുപ്പിന് അവര്‍ക്കൊപ്പം അയച്ചതെന്നും തെളിവെടുപ്പിൻ്റെ പേരിൽ കുട്ടിയെ ഊട്ടിയിൽ കൊണ്ടുപോയി ക്രൂരത കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി.ജി ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകും എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പോക്സോയ്ക്ക് പുറമെ പട്ടികജാതി - പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസടുത്തിട്ടുണ്ട്.
മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ ഉപദ്രവിച്ചെന്നാണ് കേസ്. തെളിവെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ സോബിൻ, സിവിൽ പൊലീസ് ഓഫീസർ പ്രജിഷ എന്നിവർക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. അതിജീവിതയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതിയ്ക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു. വയനാട്ടിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയ്ക്ക് ഇതിനോടകം പ്രത്യേക കൗൺസിലിംഗ് നൽകിയിട്ടുണ്ട്.
കഴിഞ ജൂലായ് 26 നാണ് കേസിന് ആസ്പദമായ സംഭവം. പോക്സോ കേസിൽ ഇരയായ 16 കാരിയെ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ട് പോയ സമയത്താണ് അമ്പലവയൽ പോലീസിൻ്റെ അതിക്രമം. പെൺകുട്ടി പീഡനത്തിനിരയായ ലോഡ്ജിൽ വെച്ചായിരുന്നു തെളിവെടുപ്പ്. SI സോബിൻ, ഗ്രേഡ് ASI ടി.ജി ബാബു, സിവിൽ പോലീസ് ഓഫീസർ പ്രജിഷയുമാണ് സംഘത്തിലുണ്ടായിരുന്നത്.
തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവേ നഗരത്തിൽ വണ്ടി നിർത്തി. ഗ്രേഡ് എഎസ്ഐ ടി.ജി ബാബു പെൺകുട്ടിയെ മാറ്റി നിർത്തി കയ്യിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഷെൽട്ടർ ഹോമിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് CWC ജില്ല പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെയും വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
