തോട് കയ്യേറ്റവും അനധികൃ നികത്തും ശ്രദ്ധയില്‍‍പ്പെട്ടതിന് പിന്നാലെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ച് തോട് പൂര്‍വ്വ സ്ഥിതിയിലാക്കി. പിന്നാലെ, ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പത്, പത്ത് തീയ്യതികളില്‍ 92 മീറ്റര്‍ നീളത്തിലും 4.3 മീറ്റര്‍ വീതിയിലുമുണ്ടായിരുന്ന ഈ തോട് പൂര്‍ണ്ണമായും നികത്തി റോഡാക്കി മാറ്റി. 

ചേർത്തല: ചേര്‍ത്തലയില്‍ പുറമ്പോക്ക് കയ്യേറി പതിനഞ്ച് വീട്ടുകാര്‍ ചേർന്ന് റോഡുണ്ടാക്കി. താലൂക്ക് ഓഫീസിനോട് ചേർന്നുണ്ടായിരുന്ന പള്ളിത്തോടാണ് കയ്യേറി നികത്തിയത്. എല്ലാ നിയമങ്ങളും ലംഘിച്ചുള്ള കയ്യേറ്റം നഗരസഭ നിയമാനുസൃതമാക്കുകയും ചെയ്തു.

ചേര്‍ത്തല വിജയവിഹാറിലെ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ആദ്യം പുറമ്പോക്ക് തോട് കയ്യേറി നികത്തി റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അതുവരെ നന്നായി വെള്ളമൊഴുകിയിരുന്ന തോടായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറയുന്നു.

തോട് കയ്യേറ്റവും അനധികൃ നികത്തും ശ്രദ്ധയില്‍‍പ്പെട്ടതിന് പിന്നാലെ നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ച് തോട് പൂര്‍വ്വ സ്ഥിതിയിലാക്കി. പിന്നാലെ, ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പത്, പത്ത് തീയ്യതികളില്‍ 92 മീറ്റര്‍ നീളത്തിലും 4.3 മീറ്റര്‍ വീതിയിലുമുണ്ടായിരുന്ന ഈ തോട് പൂര്‍ണ്ണമായും നികത്തി റോഡാക്കി മാറ്റി. സംഭവത്തില്‍ വീഴ്ച വരുത്തിയ ചേര്‍ത്തല ഭൂരേഖ തഹസില്‍ദാര്‍ ടിയു ജോണിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. 

പിന്നീടാണ് ചേര്‍ത്തല നഗരസഭയുടെ കളി തുടങ്ങുന്നത്. പുറമ്പോക്ക് തോട് കയ്യേറ്റം തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട നഗരസഭാ സെക്രട്ടറി പുറമ്പോക്ക് തോട് കയ്യേറിയത് നിയമാനുസൃതമാക്കിക്കൊടുത്തു. സെക്രട്ടറിയുടെ തീരുമാനം ചേര്‍ത്തല നഗരസഭാ കൗണ്‍സില്‍ ഒരു കൗണ്‍സിലറുടെ വിയോജനക്കുറിപ്പോടെ പാസ്സാക്കിക്കൊടുക്കുകയും ചെയ്തു. 

ഗുരുതരമായ നിയമലംഘനം നടത്തിയതിന് നടപടിയെടുക്കുന്നതിന് പകരം നികത്തും കയ്യേറ്റവും നിയമാനുസൃതമാക്കിക്കൊടുത്ത നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതിനായി ആലപ്പുഴ സബ്‍കലക്ടര്‍ ഇപ്പോൾ നിയമോപദേശം തേടിയിരിക്കുകയാണ്.