ലോക്ക് ഡൗൺ അഞ്ചാം ദിനം: നിരത്തിൽ തിരക്കേറി, പരിശോധന കർശനമാക്കി പൊലീസ്
വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് റോഡിലിറങ്ങുന്നവർ ഇപ്പോഴും നിരവധിയാണെന്ന് പൊലീസ് പറയുന്നു. ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് പൊലീസ്.
തിരുവനന്തപുരം: ലോക്ഡൗണിന്റെ അഞ്ചാം ദിവസം നിരത്തിൽ തിരക്ക് കൂടിയെങ്കിലും പരിശോധനയിൽ ഇളവു വരുത്താതെ പൊലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പടുത്തിയിട്ടുണ്ട്. അതേസമയം പെരുന്നാൾ ദിനത്തിൽ അഞ്ച് പേർ വീതമുള്ള സംഘത്തിന് ഭക്ഷണ വിതരണം ചെയ്യാൻ കൊച്ചി സിറ്റി പൊലീസ് അനുമതി നൽകി.
വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് റോഡിലിറങ്ങുന്നവർ ഇപ്പോഴും നിരവധിയാണെന്ന് പൊലീസ് പറയുന്നു. ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് പൊലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ എറണാകുളം ജില്ലിയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, പള്ളൂരിത്തി, പിറവം മേഖലകളിൽ ഇളവുകൾ വെട്ടിചുരിക്കിയാണ് നിയന്ത്രണങ്ങൾ. അത്യാവശ്യ മരുന്നുകൾ എത്തിക്കാനായി പൊലീസ് സംവിധാനമൊരുക്കി.
പെരുന്നാൾ പ്രമാണിച്ച് മാംസ വിൽപ്പനശാലകൾക്ക് ഇളവുകൾ അനുവദിച്ചെങ്കിലും മാര്‍ക്കറ്റുകളിൽ ആളുകൾ വളരെ കുറവ്. വൈകുന്നേരത്തോടെ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മാര്‍ക്കറ്റുകളിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു. കോഴിക്കോട് ജില്ലയിൽ 72 ഇടങ്ങളിലാണ് പരിശോധന. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ ഇന്നലെ മാത്രം കോഴിക്കോട് 831 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.