കരാർ ജീവനക്കാരുടെ നിയമനം; തൃക്കാക്കര നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി
ബില്ലിങ് വിഭാഗത്തിലേക്ക് അനധികൃതമായി ജീവനക്കാരെ നിയമിച്ചു എന്നാരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ജോലിയിൽ പ്രവേശിക്കാനെത്തിയ ജീവനക്കാരെ തടഞ്ഞത്.
എറണാകുളം: തൃക്കാക്കര നഗരസഭയിൽ കരാർ ജീവനക്കാരുടെ നിയമനത്തെ ചൊല്ലി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. ബില്ലിങ് വിഭാഗത്തിലേക്ക് അനധികൃതമായി ജീവനക്കാരെ നിയമിച്ചു എന്നാരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ജോലിയിൽ പ്രവേശിക്കാനെത്തിയ ജീവനക്കാരെ തടഞ്ഞത്. ഇതോടെയാണ് കയ്യാങ്കളി ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന ജീവനക്കാരുടെ കരാർ കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് 15 പേരെ പുതുതായി നിയമിച്ചതെന്നാണ് നഗരസഭ അധ്യക്ഷയുടെ വിശദീകരണം.
എന്നാൽ സ്വന്തക്കാരെ തിരുകി കയറ്റാനാണ് ഭരണപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രതിപക്ഷവും ആരോപിച്ചു. ചെയര്‍പേഴ്‍സന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം നഗരസഭ പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനിടെയാണ് കൗണ്‍സിലര്‍മാരുടെ തര്‍ക്കം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കയ്യാങ്കളിയിൽ കലാശിച്ചത്.