സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് ധനമന്ത്രിയുടെ ഭാര്യ, പങ്കെടുത്തത് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിൽ
ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശയാണ് കോളേജ് അധ്യാപകരുടെ ആനുകൂല്യങ്ങളിലെ കുടിശിക ആവശ്യപ്പെട്ട് സമരത്തിന് എത്തിയത്.
![finance minister k n balagopal s wife protested in front of secretariat nbu finance minister k n balagopal s wife protested in front of secretariat nbu](https://static-ai.asianetnews.com/images/01hgnk46w2f2w1w71tj4snwab2/k-n-balagopal-s-wife_363x203xt.jpg)
തിരുവനന്തപുരം: ശമ്പള കുടിശിക ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് മന്ത്രിയുടെ ഭാര്യയും. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശയാണ് കോളേജ് അധ്യാപകരുടെ ആനുകൂല്യങ്ങളിലെ കുടിശിക ആവശ്യപ്പെട്ട് സമരത്തിന് എത്തിയത്.
ശമ്പള കുടിശിക കൊടുത്തെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷെ, മന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ ആനൂകൂല്യം കിട്ടിയിലെന്ന് പറയുന്നവരുടെ പക്ഷത്താണ്. 39 മാസത്തെ ശമ്പള പരിഷ്കരണ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍ കെ എൻ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശയുമുണ്ട്. എകെപിസിടിഎയുടെ വനിതാ വിഭാഗം കൺവീനര്‍ കൂടിയായ ഡോ. ആശ പ്രതിഷേധത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. പണം അനുവദിക്കുന്നതിൽ ധനവകുപ്പിന് കൂടി പങ്കുണ്ട്. ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ശേഷം മാത്രമെ ആ തുക നൽകു എന്നാണ് കേന്ദ്ര നിലപാട്.
ശമ്പള പരിഷ്കരണ കുടിശിക സംസ്ഥാനം അധ്യാപകര്‍ക്ക് നൽകിയില്ലെന്ന് മാത്രമല്ല സമയത്ത് ഇടപെടാതെ 750 കോടി കേന്ദ്രവിഹിതം നഷ്ടപ്പെടുത്തുകയും ചെയ്തു. എല്ലാറ്റിനും ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഭാര്യ അടക്കമുള്ളവര്‍ പ്രതിഷേധത്തിന് സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നയസമാപനങ്ങൾക്കെതിരെ മാത്രമല്ല കേന്ദ്രത്തിനും യുജിസിക്കും എല്ലാം എതിരെ മുദ്രാവാക്യവും ഉണ്ടായിരുന്നു.