ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്‍റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും അടക്കം ചെലവുകൾ മുന്നിൽ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്. 

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകൾക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സമീപനത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി നിലതെറ്റിയത്. 

4500 കോടിയുടെ മാത്രം അധിക ബാധ്യത കണക്കാക്കി ആലോചന തുടങ്ങിയ ശമ്പള പരിഷ്കരണം ഒടുവിൽ അതിന്‍റെ നാലിരട്ടിയുണ്ടായാലും തീരാത്ത ബാധ്യതയാണ് ഖജനാവിനുണ്ടാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തിൽ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായിട്ടുമില്ല. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്‍റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും അടക്കം ചെലവുകൾ മുന്നിൽ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്. 

ഡിസംബര്‍ വരെ കടമെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക്. ഇതുവരെ എടുത്തത് 12500 കോടി, ഇനി ബാക്കി അഞ്ച് മാസത്തേക്ക് ശേഷിക്കുന്നത് 2890 കോടിയും. ഓണക്കാലത്തെ അധിക ചെലവുകൾ കഴിയാൻ തുക സമാഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. പ്രതിസന്ധി പരിഹരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര നയങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനത്തിൽ കേരളം ഇതുവരെ തീരുമാനം എടുത്തിട്ടുമില്ല.

Read More : കേന്ദ്രമന്ത്രിക്ക് വീഡിയോ കോൾ, മറുവശത്ത് നഗ്ന വീഡിയോ; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമം, 2 പേർ പിടിയിൽ

ഓ​ഗസ്റ്റിലെ ശമ്പളത്തിനും പെൻഷനും 1000 കോടിയുടെ കടപ്പത്രമിറക്കാൻ സർക്കാർ - വീഡിയോ സ്റ്റോറി കാണാം

ഓ​ഗസ്റ്റിലെ ശമ്പളത്തിനും പെൻഷനും 1000 കോടിയുടെ കടപ്പത്രമിറക്കാൻ സർക്കാർ | Kerala Financial Crisis