ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തിൽ കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

കൊച്ചി: സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയത്. മതപരമായ വിഭാഗീയത ഉണ്ടാക്കാൻ ഗ്രൂപ്പ് തുടങ്ങിയതിൽ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ നിയമോപദേശത്തിൽ പറയുന്നത്. എന്നാൽ രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാൽ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു. 

ഗ്രൂപ്പ് ഉണ്ടാക്കിയതിൽ മാത്രമല്ല തെളിവുകൾ നശിപ്പച്ചതിനെ സംബന്ധിച്ചും കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു നിയമോപദേശം. കൊല്ലം ഡിസിസി സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് സിറ്റി പൊലീസ് കമ്മീഷണർ നിയമോപദേശം തേടിയത്. എന്നാൽ കേസെടുക്കാമെന്ന നിയമോപദേശം അപൂർണ്ണമെന്നാണ് പൊലീസിൻ്റെ നിലപാട്. ഇക്കാര്യത്തിൽ വീണ്ടും നിയമോപദേശം തേടാനാണ് പൊലീസ് നീക്കം. ഇതേ പരാതിയിൽ പൊലീസ് ഡയറക്ടർ ജനറൽ ഓഫ് ഫ്രോസിക്യൂഷനോട് വീണ്ടും നിയമോപദേശം തേടാനാണ് സാധ്യത.

മതപരമായ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഗോപാലകൃഷ്ണൻ മത സ്പർദധ വളർത്തുന്ന സന്ദേശങ്ങളൊന്നും തന്നെ ഗ്രൂപ്പിൽ പ്രചരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുക്കാതിരുന്നത്. നിയമോപദേശം ലഭിച്ചിട്ടും ഗോപാലകൃഷ്ണനെതിരെ കേസെടുക്കാതിരിക്കാനുള്ള വഴിയാണ് പൊലീസ് തേടുന്നത്. തൻ്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു വാർത്ത പുറത്തു വന്നതിന് പിന്നാലെ ഗോപാലകൃഷ്ണൻ്റെ പരാതി. ഫോണുകൾ ഫോർമാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയത്.

YouTube video player