Asianet News MalayalamAsianet News Malayalam

'കണ്ണീരടങ്ങാത്ത കവളപ്പാറ'യില്‍ നിന്നും അവര്‍ മടങ്ങുന്നു; തെരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ് സംഘം

കവളപ്പാറയില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. പതിനൊന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

fire and rescue services team stop search in Kavalappara
Author
Kavalapara, First Published Aug 27, 2019, 8:18 PM IST

നിലമ്പൂര്‍: പതിനെട്ടു ദിവസങ്ങള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം,  മണ്ണില്‍ പുതഞ്ഞ ജീവനുകള്‍ക്ക് വേണ്ടി രാവും പകലുമില്ലാതെയുള്ള തെരച്ചില്‍, വേദനയായി കവളപ്പാറ അവശേഷിക്കുമ്പോള്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ച ശേഷം ഫയര്‍ഫോഴ്സ് സംഘം തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നു.

കവളപ്പാറയില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. പതിനൊന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസസ് എന്ന ഫേസ്ബുക്ക് പേജിലാണ് കവളപ്പാറയില്‍ നിന്നും മടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘത്തിന്‍റെ ചിത്രമുള്‍പ്പെടെ കുറിപ്പ് പങ്കുവെച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഞങ്ങൾമടങ്ങുന്നു...
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം......

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം....
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്.....
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി 
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം.....

Follow Us:
Download App:
  • android
  • ios