വേനല്‍ കടുത്തു: പാലക്കാട് ജില്ലയില്‍ തീപിടുത്തം വ്യാപകമാവുന്നു
ചെറിയ പുൽപടർപ്പുകൾക്കും, മറ്റും തീ പിടിക്കുന്നത് സാധാരണമായി മാറി. അട്ടപ്പാടി, മലമ്പുഴ, നെല്ലിയാമ്പതി അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടു തീയും വ്യാപകമാണ്
പാലക്കാട്: വേനല്‍ചൂട് കടുത്തതോടെ ജില്ലയില്‍ വെയിലിന്‍റെ കാഠിന്യത്തിൽ കരിഞ്ഞ് ഉണങ്ങിയ പുല്ലുകൾക്ക് തീ പിടിക്കുന്നതും സാധാരണമായി. ജില്ലയിൽ ദിവസവും ചെറുതും വലുതുമായ നിരവധി തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കനത്ത ചൂടിനൊപ്പം വേനൽക്കാലത്ത് പാലക്കാട് നേരിടുന്ന പ്രധാന ദുരിതമാണ് വ്യാപകമായ തീപിടുത്തങ്ങൾ. നിരവധി ഫോൺ കോളുകളാണ് ജില്ലയിലെ ഫയർസ്റ്റേഷനുകളിലേക്ക് നിത്യേന എത്തുന്നത്. ചെറിയ പുൽപടർപ്പുകൾക്കും, മറ്റും തീ പിടിക്കുന്നത് സാധാരണമായി മാറി. അട്ടപ്പാടി, മലമ്പുഴ, നെല്ലിയാമ്പതി അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടു തീയും വ്യാപകമാണ്. വലിയ ജൈവ സമ്പത്താണ് ഇങ്ങനെ കത്തി നശിക്കുന്നത്.
അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളാണ് മിക്ക തീപിടുത്തങ്ങൾക്കും കാരണമാകുന്നത്. അടിസ്ഥാനം സൗകര്യങ്ങളുടെ കുറവ് ഫയർ ഫോഴ്സിനെയും വലയ്ക്കുന്നു. കാട്ടു തീ കാരണം വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും ജില്ലയുടെ മലയോര മേഖലകളിൽ പതിവായി. വരും മാസങ്ങളിൽ ചൂടു കൂടുമ്പോൾ തീപിടുത്ത സാധ്യതയും വർധിക്കും.