'ആർഎസ്എസുകാരുടെ വിവരം ശേഖരിക്കുന്ന റിപ്പോർട്ടർ'; പിടിയിലായ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്ക്
സഞ്ജിത്ത് എവിടെ പോവുന്നു, വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും, തുടങ്ങിയ കാര്യങ്ങൾ ജിഷാദ് കൃത്യമായി മനസ്സിലാക്കി
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ ഫയർ ഫോഴ്സ് ജീവനക്കാരൻ ജിഷാദിന് സഞ്ജിത്ത് വധക്കേസിലും പങ്കെന്ന് പൊലീസ്. സഞ്ജിത്തിന്റെ സഞ്ചാര പാത മനസിലാക്കുന്നതിലും യാത്രാ വിവരങ്ങൾ ശേഖരിച്ചതിലും ജിഷാദിന് പങ്കുണ്ട്. ഇയാളെ സഞ്ജിത്ത് വധക്കേസിലും പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
സഞ്ജിത്ത് എവിടെ പോവുന്നു, വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങും, തുടങ്ങിയ കാര്യങ്ങൾ ജിഷാദ് കൃത്യമായി മനസ്സിലാക്കി. സഞ്ജിത്ത് കൊല്ലപ്പെട്ട അന്നും ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസവും ജിഷാദ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടി പോയെന്നും കണ്ടെത്തലുണ്ട്. പാലക്കാട് പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെയാണ് ജിഷാദ് തേടിപ്പോയത്.
കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനാണ് ജിഷാദ്. കൊടുവായൂർ സ്വദേശിയാണ്. 2017 ലാണ് ഇയാൾ സർക്കാർ സർവീസിൽ ജോലിക്ക് കയറിയത്. പാലക്കാട് രാഷ്ട്രീയ പ്രതികാര കൊലപാതകങ്ങൾക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ഇയാളെന്ന വിവരമാണ് പുറത്തുവരുന്നത്. ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കൈമാറുന്ന റിപ്പോർട്ടർ എന്നാണ് ജിഷാദിനെ പൊലീസ് സംഘം വിശേഷിപ്പിച്ചത്.