ക്യാന്റീൻ ചില്ല് തകർക്കുന്നതിനിടെ കൈക്ക് പരിക്ക് പറ്റുകയായിരുന്നു. ഇവരെ ഫോർട്ട് ആശുപത്രിയിൽ നിന്ന് തന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 

തിരുവനന്തപുരം: എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്‍റീനിലുണ്ടായി തീ അണയ്ക്കുന്നതിനിടെ മൂന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്ക്. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ പ്രദീപ് കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ അരുൺ വി നായർ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ക്യാന്‍റീന്‍ ചില്ല് തകർക്കുന്നതിനിടെ കൈക്ക് പരിക്ക് പറ്റുകയായിരുന്നു. ഇവര്‍ക്ക് ഫോർട്ട് ആശുപത്രിയിൽ നിന്ന് തന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 

സംഭവത്തില്‍ ഫയര്‍ഫോഴ്സ് അധികൃതരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി. സ്ഥിതി പൂർണ്ണനിയന്ത്രണ വിധേയമാണെന്നും കളക്ടർ അറിയിച്ചു. രാവിലെ ഒന്‍പതരയോടെയാണ് ക്യാന്‍റീനില്‍ തീപിടിത്തമുണ്ടായത്. രണ്ടുനിലയുള്ള ക്യാന്‍റീനിന്‍റെ താഴത്തെ നിലയില്‍ ആണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്കും പടരുകയായിരുന്നു. തീപിടത്തമുണ്ടായ സമയത്ത് ആളുകള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഫയര്‍ഫോഴ്സിന്‍റെയും മറ്റ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തും ഉണ്ടാവാതിരുന്നത്. 

തീപടര്‍ന്നതിന് പിന്നാലെ ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയിരുന്നു. ആശുപത്രിയുടെ ഭാ​ഗത്തേക്ക് തീപടര്‍ന്നിരുന്നില്ലെങ്കിലും പുക നിറഞ്ഞേക്കുമെന്നതിനാല്‍ രോ​ഗികളെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു.