കൊല്ലത്ത് ടൂറിന് കൊഴുപ്പേകാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീപിടിച്ചു- വീഡിയോ
കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം. തലനാരിഴയ്ക്കാണ് സംഭവത്തിൽ അപകടം ഒഴിവായത്
കൊല്ലം: കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം. തലനാരിഴയ്ക്കാണ് സംഭവത്തിൽ അപകടം ഒഴിവായത്. വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാൽ പുത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു.
ഇക്കഴിഞ്ഞ 26 ന് കൊല്ലം പെരുമണ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ടൂർ പോകും മുമ്പാണ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. പൂത്തിരിയിൽ നിന്നും ബസിന്റെ മുകൾ ഭാഗത്ത് തീ പടർന്നു. ജീവനക്കാർ തന്നെ ബസിന്റെ മുകളിൽ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.
തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ബസുകൾ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
Read more: കുമളിയിൽ റോഡിൽ മരിച്ചനിലയിൽ കണ്ട യുവാവിന്റെ ശരീരത്തിൽ കയറിയിങ്ങിയ ഓട്ടോറിക്ഷയും ബൈക്കും കസ്റ്റഡിയിൽ
വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ രണ്ട് പൂത്തിരി കത്തുന്നതിന്റെ ദൃശ്യങ്ങൾ കാണാം. പിന്നാലെ അതിവേഗം തീ പടരുകയാണ്. ജീവനക്കാരൻ പെട്ടെന്ന് ഇടപ്പെട്ട തീയണയ്ക്കുന്നും ദൃശ്യങ്ങളിലുണ്ട്. പലപ്പോഴും കോളേജ് ടൂറിന്റെയും മറ്റ് ആഘോഷങ്ങളുടെയും ഭാഗമായി അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു.
അടുത്തിടെ തിരുവനന്തപുരത്ത് ശബരിമലയാത്രക്കെത്തിയപ്പോൾ കൊമ്പൻ എന്ന ടൂറിസ്റ്റ് ബസിനെതിരെ നടപടി സ്വീകിരിച്ചിരുന്നു. അമിത വേഗവും അപകടരമായ അഭ്യാസ പ്രകടനങ്ങളും സോഷ്യൽ മീഡയയിൽ പങ്കുവച്ച സംഭവങ്ങളിലും വകുപ്പ് നടപടി സ്വീകിരിച്ചിരുന്നു. ഇതിനിടെയാണ് പുതിയ അഭ്യാസങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ചാലിയാറിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ നീർനായ കടിച്ചു
മലപ്പുറം: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ ആക്രമിച്ചത്.
ഒപ്പം ഒരു വിദ്യാർത്ഥിനിക്കും കടിയേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാക്സീൻ നൽകി. ഒറ്റയാൻ നീർനായയാണ് ഇവരെ ആക്രമിച്ചത് . ഒരാഴ്ച മുമ്പ് എളമരം കടവ് മാവൂർ ഭാഗത്ത് നീർനായ ആക്രമണം ഉണ്ടായിരുന്നു.
ചാലിയാറിൽ നീർനായകൾ വിഹരിക്കുകയാണ് ഇപ്പോൾ. ചാലിയാർ പുഴയുടെ ഇരു കരയിലുള്ളവർക്ക് പുഴയിൽ ഇറങ്ങാൻ ഇപ്പോൾ നീർനായ കാരണം ഭയമാണ്. ഒരു വർഷം മുമ്പ് കുളിമാട് പാലത്തിനടുത്ത കടവിൽ നീർനായ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.