സുരക്ഷാ സൗകര്യമില്ല; അഞ്ച് ഫ്ലാറ്റുകള്‍ക്കെതിരെ നടപടിക്ക് ഫയർഫോഴ്സിന്‍റെ ശുപാര്‍ശ
അഗ്നിശമന സേനയുടെ അനുമതിയില്ലാതെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ നിരവധിപ്പേർ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് ഫയർഫോഴ്സ്. നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും കത്തയച്ചു.
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ അഗ്നി സുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് ഫ്ലാറ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫയർഫോഴ്സ് കത്തയച്ചു. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കുമാണ് ജില്ലാ ഫയർഫോഴ്‌സ് ഓഫീസർ കത്തയച്ചത്.
അഗ്നിശമന സേനയുടെ അനുമതിയില്ലാതെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ നിരവധിപ്പേർ താമസിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ജില്ലാ ഫയർഫോഴ്സ് ഓഫീസര്‍ കത്തില്‍ ചൂണ്ടികാണിക്കുന്നത്.
അഗ്നിസുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ ഹേമചന്ദ്രന്‍ കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയിരുന്നു. വൻകിട കെട്ടിടങ്ങളിൽ തുടര്‍ച്ചയായി അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്‍ ഒ സി വാങ്ങാതെ പ്രവർത്തിക്കുന്നതും എന്‍ ഒ സി പുതുക്കാത്തതുമായ കെട്ടിടങ്ങൾക്കും അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കാത്തവയ്ക്കുമെതിരെ അടിയന്തര നടപടി എടുക്കാനാണ് തീരുമാനം.