Asianet News MalayalamAsianet News Malayalam

ഓൺലൈൻ പഠനം; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ക്ലാസുകൾ

ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചത്. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ‍ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കില്‍ വരിക്കാർ പത്തുലക്ഷത്തോളമായി.

first bell new online class  begins in victers
Author
Trivandrum, First Published Jun 13, 2020, 10:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഓൺലൈൻ പഠന സമ്പ്രദായത്തിൽ തിങ്കളാഴ്ച മുതൽ പുതിയ ക്ലാസുകൾ തുടങ്ങും. ജൂൺ ഒന്ന് മുതൽ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങൾ തന്നെയാണ് വിക്ടേഴ്സ് ചാനൽ വഴി കാണിച്ചിരുന്നത്. ഓൺലൈൻ പഠന സൗകര്യത്തിന് പുറത്ത് നിൽക്കുന്ന കുട്ടികൾക്ക് സൗകര്യം ഒരുക്കാൻ ആദ്യ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നു. അതനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടകൾ വഴിയും പരമാവധി പേര്‍ക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് അടുത്ത ഘട്ട ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതെന്ന് വിക്ടേഴ്സ് സിഇഒ  അൻവര്‍ സാദത്ത് അറിയിച്ചു.

ടി വി ഇല്ലാത്ത 4000 വീടുകൾ ഉണ്ടെന്നാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. ഇവർക്കും രണ്ട് ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നാണ് വാദ്ഗാനം . അറബി ഉറുദു സംസ്‌കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ തുടങ്ങും . മുൻ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് തന്നെയാണ് ക്ലാസുകൾ നടക്കുക. ആദ്യഘട്ട ക്ലാസുകൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടയതെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണമാണെന്നും വിക്ടേഴ്സ് സിഇഒ അൻവര്‍ സാദത്ത് പറഞ്ഞു. 

ഫസ്റ്റ് ബെൽ: തിങ്കളാഴ്ച മുതൽ പുതിയ ക്ലാസുകൾ, വാര്‍ത്താ കുറിപ്പ്  

സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' പദ്ധതിയില്‍ തിങ്കളാഴ്ച (ജൂണ്‍ 15) മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഒരുക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ വിവിധ ക്ലാസുകള്‍ക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചത്. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ‍ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കില്‍ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുചെയ്തു. ചില ക്ലാസുകള്‍ക്ക് 40 ലക്ഷത്തിലധികം പേർ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്നും ക്ലാസുകള്‍ കാണുകയുണ്ടായി. ആദ്യ ക്ലാസുകളുടെ ഫീഡ്‍ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ ഫേസ്ബുക്കില്‍ victerseduchannel ല്‍ ലൈവായും, യുട്യൂബില്‍ itsvictersവഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്നും, ഓഫ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.

തമിഴ്, കന്ന‍ട മീഡിയം ക്ലാസുകള്‍
—————-
തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകള്‍ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിന്റെ പാലക്കാട്, കാസറഗോഡ്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തില്‍ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകള്‍ തയാറാക്കുന്നത്. ഇത് ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്സൈറ്റില്‍ ( www.kite.kerala.gov.in) ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios