മലപ്പുറം ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു
മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് കൂട്ടത്തോടെ കൊവിഡ് 19 സ്ഥിരീകരിച്ചത്
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. മലപ്പുറം ജില്ലയിലെ വണ്ടൂർ വാണിയമ്പലം സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ ഇവർക്ക് കഴിഞ്ഞ മാസം 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം നിരവധി മലയാളി നഴ്‌സുമാർക്ക് മുംബൈയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് കൂട്ടത്തോടെ കൊവിഡ് 19 സ്ഥിരീകരിച്ചത്. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരുമായി 53 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 46 പേരും മലയാളി നഴ്സുമാരാണ്. ബാക്കിയുള്ളവരിൽ മൂന്ന് പേർ ഡോക്ടർമാരാണ്.
ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആശുപത്രിയ്ക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.