97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര്‍ പിന്നിലാണ്.

കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ യുഡിഎഫ് ലീഡുയര്‍ത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലുള്ളത്. എല്‍‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരില്‍ ടി എന്‍.പ്രതാപന് ലീഡുണ്ട്. ചവറയില്‍ ഷിബു ബേബി ജോണ്‍, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം