Organ Donation| ബന്ധുക്കളെ വച്ചുമാറിയുള്ള അവയവദാനം: ഉറ്റബന്ധുകൾ വേണമെന്നില്ലെന്ന് ഹൈക്കോടതി
അവയവമാറ്റ നിയമത്തിലെ സെക്ഷൻ 9(3) പ്രകാരം അടുത്ത ബന്ധുക്കൾ അല്ലാത്തവർക്കും അവയവദാനമാകാമെന്ന ഹൈക്കോടതി വ്യക്തമാക്കി.അടുത്ത ബന്ധുക്കൾ ആണെങ്കിൽ മാത്രമേ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് അനുമതി നൽകാവൂയെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം: പരസ്പരം വച്ചുമാറിയുള്ള അവയവദാനം (swap transplantation) അഥവാ സ്വാപ് ട്രാൻസ്പ്ലാന്റുമായി ബന്ധപ്പെട്ട സർക്കാർ മാർഗ നിർദേശങ്ങളിലിടപെട്ട് ഹൈക്കോടതി (high court). പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് നിലവിലുള്ള വ്യവസ്ഥകൾ പ്രാവർത്തികമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള ദാതാക്കൾ ഉറ്റബന്ധുക്കൾ ആയിരിക്കണണമെന്ന വ്യവസ്ഥ വേണ്ട. ഇത് നടപ്പിലാക്കാനാകാത്തതാണ്. ഇനി മുതൽ ഇത്തരം കേസുകളിൽ ഈ വ്യവസ്ഥ നോക്കാതെ തന്നെ അനുമതി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
അവയവമാറ്റ നിയമത്തിലെ സെക്ഷൻ 9(3) പ്രകാരം അടുത്ത ബന്ധുക്കൾ അല്ലാത്തവർക്കും അവയവദാനമാകാമെന്ന ഹൈക്കോടതി വ്യക്തമാക്കി. അടുത്ത ബന്ധുക്കൾ ആണെങ്കിൽ മാത്രമേ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് അനുമതി നൽകാവൂയെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രക്തഗ്രൂപ്പ് ചേരാത്തതതിനാൽ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള അനുമതി ഓതറൈസേഷൻ കമ്മറ്റി നിരസിച്ചതിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് എൻ നാഗരേഷിന്റെ ഉത്തരവ്.
ഒരേസമയം അവയവദാനത്തിന് തയാറായെത്തുന്നവരിൽ രക്തഗ്രൂപ്പ് ചേരാതെ വരുന്ന കേസുകളിൽ ചേരുന്ന രക്തഗ്രൂപ്പുകൾ തമ്മിലെ അവയവദാനം നടത്തുന്നതാണ് സ്വാപ് ട്രാൻസ്പ്ലാന്റ് . മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി, ഇയാളുടെ മകന്റെ ഭാര്യയുടെ അച്ഛനും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലിം , സലിമിന്റെ ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
മൊയ്തീൻകുട്ടിക്കും സലീമിനും വൃക്ക മാറ്റിവയ്ക്കാതെ മുന്നോട്ടുപോകാനാകില്ല. എന്നാൽ ഇവരുടെ ദാതാക്കളുടെ രക്തഗ്രൂപ്പുകളുമായി ചേരുന്നുമില്ല. തുടർന്നാണ് പരസ്പരം വച്ചുമാറിയുള്ള വൃക്കദാനത്തിനായി അനുമതി നൽകുന്ന ഓതറൈസേഷൻ കമ്മറ്റിയെ സമീപിച്ചത്.സലീമിന്റെ ഭാര്യ എന്ന നിലയിൽ അടുത്ത ബന്ധു എന്ന ഗണത്തിൽ ജമീല വരുമെങ്കിലും ഉമ്മർ ഫാറൂഖിനെ ആ ഗണത്തിൽ പെടുത്താനാകില്ലെന്നായിരകുന്നു ഓതറൈസേഷൻ കമ്മറ്റിയുടെ നിലപാട്. അനുമതി നിഷേധിക്കുകയും ചെയ്തു.ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപേക്ഷയിൽ എത്രയും വേഗം തീരുമാനമെടുക്കാനും കോടതി ഓതറൈസേഷൻ കമ്മറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അവയവദാനവുമായി ബന്ധപ്പെട്ട് പണമിടപാട് നടക്കുന്നതായുള്ള പരാതികൾ ഉയർന്നതോടെയാണ് പരസ്പരം വച്ചുമാറിയുള്ള അവയവദാനം അഥവാ സ്വാപ് ട്രാൻസ്പ്ലാന്റിന് കർശന മാർഗ നിർദേശം തയറാക്കി 2018 ഫെബ്രുവരി 15നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.