24 കോച്ചുകളുള്ള ട്രെയിൽ സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. 

ദില്ലി: ലോക് ഡൌണിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് ട്രെയിൻ എന്ന ആവശ്യം ശക്തമാകുന്നതിനിടെ തെലുങ്കാനയിൽ നിന്നും തൊഴിലാളികളെയും വഹിച്ചുള്ള ആദ്യട്രെയിൻ പുറപ്പെട്ടു. തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്കാണ് ആദ്യ ട്രെയിൽ സർവീസ് നടത്തിയത്. 24 കോച്ചുകളുള്ള ട്രെയിൽ സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. 1200 തൊഴിലാളികളുമായി പോയ ട്രെയിൻ ഇന്ന് രാത്രി ഝാർഖണ്ഡിലെത്തും. തെലുങ്കാന-ഝാർഖണ്ഡ് ട്രെയിൻ അനുവദിച്ച സാഹചര്യത്തിൽ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഇതാദ്യമായാണ് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിൻ എന്ന ആവശ്യം ഇന്ത്യൻ റെയിൽവേ നിറവേറ്റുന്നത്. അതേസമയം തെലുങ്കാന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് ഒരു ട്രെയിനിന് മാത്രമാണ് അനുമതി നൽകിയതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. 

ലോക്ക്ഡൗൺ: ഇളവുണ്ടായാലും പൊതു​ഗതാ​ഗതം അനുവദിക്കില്ല; കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കുമെന്നും കേരളം

നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിൻ എന്ന ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിഥി തൊഴിലാളികളെ ബസിൽ സാമൂഹിക അകലംപാലിച്ചും നിർദ്ദേശങ്ങൾക്കനുസരിച്ചും സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കേന്ദ്രസർക്കാർ ദേശീയതലത്തിൽ പുറപ്പെടുവിച്ച ഈ മാർഗ നിർദ്ദേശം ഇതുവരെയും പുതുക്കിയിട്ടില്ല.