കൊല്ലത്തെ 93 മത്സ്യ ചന്തകള്‍ അടച്ചിടും; കര്‍ശന നടപടിയുമായി ജില്ലാഭരണകൂടം
മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്.
കൊല്ലം: കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാർ വക സഹായധനം നല്‍കും.
മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ചന്തകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. ഇതനുസരിച്ച് ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും. മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിടുണ്ട്. ചിലനിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കാന്‍ ജില്ലാഭരണകൂടത്തിന് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനത്തിന്‍റെ തോത് ഉയരാന്‍ തുടങ്ങിയതോടെ അനുമതിനല്‍കണ്ടാ എന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പരവൂര്‍ മുതല്‍ അഴിക്കല്‍ വരെനീളുന്ന തീരപ്രദേശത്ത് അഞ്ച് മത്സ്യ ബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ഒരാഴ്‍ചയായി അടഞ്ഞ് കിടക്കുയാണ്. ഇനിഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് സഹായധനത്തിന്‍റെ ആദ്യഗഡു ആയ 1500 രൂപാവീതം നല്‍കിത്തുടങ്ങി. അതേസമയം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മത്സ്യം എത്തിച്ച് വില്‍പന നടത്തുന്നതും ജില്ലയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.