'പിന്മാറില്ല', അതേ സ്ഥലത്ത് മീന്‍ വില്‍ക്കുമെന്ന് നഗരസഭാ ജീവനക്കാർ ബലമായി ഒഴിപ്പിച്ച അല്‍ഫോണ്‍സ
സംഭവത്തിന്‍റെ ആഘാതം വിട്ടുമാറിയിട്ടില്ലെങ്കിലും കൈയ്ക്കും മുതുകിനും പരിക്കേറ്റെങ്കിലും പിന്മാറില്ലെന്നാണ് അല്‍ഫോണ്‍സ പറയുന്നത്.
തിരുവനന്തപുരം: മീൻ തട്ടിയെറിഞ്ഞ അതേ സ്ഥലത്ത് തന്നെ ഇനിയും മീൻ വിൽക്കാനെത്തുമെന്ന് ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാർ ബലമായി ഒഴിപ്പിച്ച മീൻവിൽപ്പനക്കാരി അൽഫോൺസ. സംഭവത്തിന്‍റെ ആഘാതം വിട്ടുമാറിയിട്ടില്ലെങ്കിലും കൈയ്ക്കും മുതുകിനും പരിക്കേറ്റെങ്കിലും പിന്മാറില്ലെന്നാണ് അല്‍ഫോണ്‍സ പറയുന്നത്. ഓർമ്മവച്ച കാലം മുതൽ അൽഫോൺസ മീൻവിറ്റിരുന്നത് അവനവൻചേരി കവലയിലാണ്. ലോക്ക്ഡൌണും ട്രോളിംഗും തീർത്ത വറുതിക്കാലത്ത് ഒരുവിധമാണ് പിടിച്ചുനിന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച പക്ഷെ എല്ലാ കണക്കൂകൂട്ടലും തെറ്റി. കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാർ തന്റെ മീൻക്കൊട്ട തട്ടിക്കളഞ്ഞന്നാണ് അൽഫോൺസയുടെ പരാതി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉമ്മൻചാണ്ടിയും അടക്കമുള്ളവർ നേരിൽ കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവം അന്വേഷിക്കാൻ രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ആറ്റിങ്ങൽ നഗരസഭ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപടിയുണ്ടാകു എന്നാണ് നഗരസഭയുടെ അറിയിപ്പ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.