വീണ്ടും മുങ്ങി മരണം; ഷോളയാറിൽ മരിച്ചവരിൽ സഹോദരങ്ങളും, പുഴയിൽ മുങ്ങിപ്പോയത് കുളിക്കാനിറങ്ങിയവർ
മരിച്ചവരിൽ വിനീതും ധനുഷും സഹോദരങ്ങളാണ്. വിനീത് എംഎസ്സി ബയോടെക് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയും ധനുഷ് ബിഎസ്സി ബയോടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ്.

തൃശൂർ : ഷോളയാര്‍ ചുങ്കം എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങി മരിച്ച അഞ്ച് പേരിൽ രണ്ട് പേർ സഹോദരങ്ങൾ. കോയമ്പത്തൂരിലെ എസ്എന്‍എംവി കോളേജിലെ വിദ്യാര്‍ഥികളും ഇവരുടെ സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേരാണ് മുങ്ങിമരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. കോയമ്പത്തൂർ സ്വദേശികളായ വിനീത്, ധനുഷ്, അജയ്, നഫീല്‍, ശരത് എന്നിവരാണ് മരിച്ചത്. ഇവരിൽ വിനീതും ധനുഷും സഹോദരങ്ങളാണ്. വിനീത് എംഎസ്സി ബയോടെക് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയും ധനുഷ് ബിഎസ്സി ബയോടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ്. ധനുഷിന്‍റെ സഹപാഠികളായ അജയ്, നഫീല്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. അവസാനത്തെ ആളായ ശരത് ഇവരുടെ സുഹൃത്താണ്.
കോയമ്പത്തൂരിലെ എസ്എന്‍എംവി കോളേജിലെ വിദ്യാര്‍ഥികളും അവരുടെ സുഹൃത്തുക്കളുമടങ്ങുന്ന പത്തംഗ സംഘമാണ് ഷോളയാറിലെ ചുങ്കം എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റിനുള്ളിലെ പുഴയില്‍ കുഴിക്കാനിറങ്ങിയ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പുറത്തെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം പുറത്തെത്തിച്ചത്. വാല്‍പ്പാറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ലൈംഗിക അതിക്രമ പരാതി: 'മല്ലു ട്രാവലർ' ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം