ഇതില്‍ ഒരാള്‍ ദില്ലി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന അമ്പത്തെട്ട് വയസുകാരനാണ്. മറ്റ് നാല് പേരും മുമ്പ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്.

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ദില്ലി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന അമ്പത്തിയെട്ടുവയസുകാരനാണ്. മറ്റ് നാല് പേരും മുമ്പ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്.

പൊതുപ്രവര്‍ത്തകനുമായി ഇടപഴകിയ ബൈസന്‍വാലിയിലെ ഏകാധ്യാപികയുടെ ഏഴ് വയസുള്ള മകന്‍, പൊതുപ്രവര്‍ത്തകന്റെ നാട്ടുകാരന്റെ 70 വയസുള്ള അമ്മ, മുപ്പത്തിയഞ്ചുകാരിയായ ഭാര്യ, 10 വയസുള്ള മകന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കിയിലെ അഞ്ച് പേര്‍ക്ക് പുറമെ 8 പേര്‍ കാസര്‍കോടും, രണ്ട് പേര്‍ കൊല്ലം ജില്ലിയിലും , തിരുവനന്തപുരം , തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ -

286 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.1,65,934 പേര്‍ ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,65,297 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെഗറ്റീവ് റിസല്‍ട്ടാണ്.

ഇന്നു പൊസീറ്റീവായതടക്കം ഇതുവരെ രോഗബാധിതരായ 200 പേര്‍ വിദേശത്തു നിന്നും വന്നതാണ്. അതില്‍ ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം ബാധിച്ച 76 പേര്‍ക്ക് രോഗം കിട്ടി. ഇന്നു രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമൂദിനില്‍ പോയവരാണ് ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോഗികളുടെ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെഗറ്റീവായിട്ടുണ്ട്.