'മോളിവുഡ് ടൈംസ്' സിനിമ സെൻസർ വിവാദത്തിൽ നിര്‍മാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: സെൻസർ ചെയ്യാത്ത സിനിമ പ്രദർശിപ്പിച്ചതിന് നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. മോളിവുഡ് സിനിമയുടെ നിർമ്മാതാവ് ആഷിക്ക് ഉസ്മാനെയാണ് തിരുവല്ലം പൊലീസ് ചോദ്യം ചെയ്തത്. സെൻസർ ബോർഡിൻെറ പരാതിയിലാണ് കേസെടുത്തത്. സെൻസർ ബോർഡ് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അണിയറ പ്രവർത്തകരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആഷിക്ക് ഉസ്മാന് നോട്ടീസ് നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംവിധായകനെയും വിതരണക്കാരെയും വൈകാതെ ചോദ്യം ചെയ്യും.
യുവനടൻ നസ്ലിൻ നായകനായ മോളിവുഡ് ടൈംസ് എന്ന സിനിമ സെൻസറില്ലാത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചുവെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സെൻസർ ബോർഡ് ഒഴിവാക്കിയ സംഭാഷണവും ദൃശ്യങ്ങളും ചേർത്ത് തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഹാജരാകാനായി പൊലീസ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
അഭിനവ് സുന്ദർ സംവിധാനം ചെയ്ത് ആഷിക് ഉസ്മാൻ നിർമ്മിച്ച മോളിവുഡ് ടൈംസ് എന്ന സിനിമ ജൂണ്‍ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയിൽ അശ്ലീല സംഭഷണങ്ങളും ചില ദൃശ്യങ്ങളുമുണ്ടെന്ന പരാതി ആദ്യം ലഭിച്ചത് സെൻസർബോർഡിനാണ്. സെൻസർ ബോർർഡിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലും ഇത് വ്യക്തമായതോടെയാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ അരുണ്‍ ആർ. ബി.കൃഷ്ണക്ക് പരാതി നൽകിയത്.
പയ്യന്നൂരിലെ ഒരു തിയറ്ററിൽ സിനിമ കണ്ട വ്യക്തിയാണ് സെൻസർ ബോർഡിന് പരാതി നൽകിയത്. ഈ തിയറ്ററിൽ പൊലിസ് പരിശോധന നടത്തിയിരുന്നു. സെൻസറില്ലാത്ത ചിത്രമാണ് പ്രദർശിപ്പിച്ചെന്ന് മാനേജരും ജീവനക്കാരും മൊഴി നൽകി. സെൻസറില്ലാത്ത ദൃശ്യങ്ങള്‍ കൂട്ടി ചേർത്ത ലാബിലും പരിശോധന നടത്തി. സംവിധായകനാണ് ഒഴിവാക്കി ഭാഗങ്ങള്‍ കൂട്ടി ചേർത്ത് പ്രദർശനത്തിനായി ചിത്രം തയ്യാറാക്കിയതെന്നാണ് ലാബുകാരുടെ മൊഴി.
അങ്ങനെ സെൻസറിംഗിനു ശേഷം അട്ടിമറി നടന്നുവെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. സെൻസറിംഗ് നടത്തിയ സിനിമയും തിയേറ്ററുകളിൽ പ്രർദശിപ്പിച്ച സിനിമയും പൊലീസ് പരിശോധിക്കും. സംവിധായകനും നിർമ്മാതാവും ഉള്‍പ്പെടെ അണിയറ പ്രവർത്തകരോട് ഈ ആഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കേസായതിനാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും.

