വിമാനം റദ്ദാക്കിയെന്നും പകരം സംവിധാനം ഒരുക്കാനാവില്ലെന്നുമാണ് അലയൻസ് എയർ അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു

ബെംഗളൂരു: റൺവേയിലെത്തിയ ശേഷം വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. അലയൻസ് എയറിന്റെ ബെംഗളൂരു-കൊച്ചി വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിന്റെ ചില്ലിൽ പൊട്ടലുണ്ടെന്ന് പറഞ്ഞാണ് വിമാനം റദ്ദാക്കിയതെന്നാണ് യാത്രക്കാർ അറിയിച്ചത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ബെംഗളൂരുവിൽ കുടുങ്ങി. കൊച്ചി വഴി ലക്ഷദ്വീപിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയെന്നും പകരം സംവിധാനം ഒരുക്കാനാവില്ലെന്നുമാണ് അലയൻസ് എയർ അധികൃതർ അറിയിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകാമെന്ന് മാത്രമാണ് അധികൃതർ അറിയിച്ചത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് യാത്രക്കാർ.