അധികൃതർ കാണണം, ഇടുക്കിയിലെ ദുരിതബാധിതർ ഇപ്പോഴും ക്യാമ്പിലാണ്
ഇടുക്കി വാഴത്തോപ്പിനടുത്തുള്ള വഞ്ചിക്കവലയിലെ കെഎസ്ഇബി ക്വാർട്ടേഴ്‍സിൽ ഒരു വർഷം മുമ്പ് കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഇറങ്ങിയവരുണ്ട്. സ്വന്തമായി ഒരു വീട് അവർക്കിപ്പോഴും എപ്പോഴോ കിട്ടിയേക്കാവുന്ന വാഗ്ദാനം മാത്രമാണ്.
വാഴത്തോപ്പ്: പ്രളയത്തിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ ജില്ലയാണ് ഇടുക്കി. 56 പേർക്ക് അന്ന് ജീവൻ നഷ്ടമായി. നിരവധി വീടുകൾ ഒലിച്ചു പോയി. ഉരുൾപൊട്ടലുകളിൽ കൃഷിയും വരുമാനവും നഷ്ടമായി. നിരവധി കർഷകരാണ് കടം പെരുകി ജപ്തിയുടെ വക്കിൽ വച്ച് ആത്മഹത്യ ചെയ്തത്.
ഇടുക്കി വാഴത്തോപ്പിൽ ഉരുൾപൊട്ടലിലും പ്രളയത്തിലും വൻ നാശനഷ്ടങ്ങളാണുണ്ടായത്. അന്ന് ഉരുൾപൊട്ടലുണ്ടായി വീട് നശിച്ച ശേഷം ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയ നിരവധിപ്പേർ ഇപ്പോഴും അവിടെ തുടരുകയാണ്. ആദ്യം തൊട്ടടുത്തുള്ള താൽക്കാലിക ദുരിതാശ്വാസക്യാംപിൽ കഴിഞ്ഞിരുന്ന ഇവരെ ഇപ്പോൾ വാഴത്തോപ്പിനടുത്തുള്ള വഞ്ചിക്കവലയിലെ കെഎസ്ഇബിയുടെ ക്വാർട്ടേഴ്‍സിലാണ് താമസം. മിക്കവർക്കും മുൻപ് താമസിച്ചിരുന്ന ഇടങ്ങളിലേക്ക് ഉരുൾപൊട്ടൽ ഭീഷണിയുള്ളതു കാരണം പോകാൻ കഴിയില്ല. വേറെ ഭൂമി ഇതുവരെ അനുവദിച്ച് കിട്ടിയിട്ടുമില്ല. ഭൂമി കിട്ടിയവരിൽ ചിലർക്ക് അത് പുറമ്പോക്കാണെന്ന കാരണത്താൽ അവിടെ വീട് വയ്ക്കാമോ എന്നറിയില്ല.
അവരുടെ ദുരിതങ്ങളെക്കുറിച്ച് ഇടുക്കിയിൽ നിന്ന് അനിൽ വാസുദേവ് തയ്യാറാക്കിയ റിപ്പോർട്ട് കാണാം: