പ്രളയസഹായം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്
ഉപജീവനമാർഗ്ഗമായി ഉണ്ടായിരുന്ന പശുക്കൾ ഉൾപ്പെടെ പ്രളയത്തിൽ ചത്തുപോയ കോഴഞ്ചേരി മേലുകരയിലെ പൊന്നമ്മയോട് സർക്കാർ തിരിച്ചടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ ലക്ഷം രൂപയാണ്.
പത്തനംതിട്ട: പ്രളയ ധനസഹായം തിരിച്ചടക്കണമെന്ന് കാണിച്ച് ദുരിതബാധിതർക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. പത്തനംതിട്ട കോഴഞ്ചേരിയിലെ ഇരുപതിലേറെ കുടുംബങ്ങൾക്കാണ് പണം തിരിച്ചടക്കണമെന്ന് കാണിച്ച് തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുന്നത്. അർഹതപ്പെട്ടതിലും അധികം പണം ലഭിച്ചുവെന്നാണ് അധികൃതരുടെ വാദം.
ഉപജീവനമാർഗ്ഗമായി ഉണ്ടായിരുന്ന പശുക്കൾ ഉൾപ്പെടെ പ്രളയത്തിൽ ചത്തുപോയ കോഴഞ്ചേരി മേലുകരയിലെ പൊന്നമ്മയോട് സർക്കാർ തിരിച്ചടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ ലക്ഷം രൂപ. പണം അടച്ചില്ലെങ്കിൽ ജപ്തിചെയ്യുമെന്നാണ് തഹസിൽദാരുടെ നോട്ടീസിൽ പറയുന്നത്. പ്രളയാനന്തര സഹായമായി ഇവർക്ക് ലഭിച്ചത് രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപയാണ്.മേലുകരയിലെ ഗിരീഷ് കുമാറിനോട് തിരിച്ചടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് അറുപതിനായിരം രൂപ.വീടിന് നാശനഷ്ടം സംഭവിച്ചതിന് സഹായം ലഭിച്ചവരോടാണ് പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അർഹതപ്പെട്ടതിലും ഇരട്ടി തുക പലർക്കും ലഭിച്ചെന്നും ഇത് തിരിച്ച് പിടിക്കാനാണ് നോട്ടീസെന്നുമാണ് റവന്യൂ അധികൃതരുടെ വാദം. 6000 മുതൽ ഒന്നേകാൽ ലക്ഷംവരെ തിരിച്ചടക്കാനാണ് ദുരിത ബാധിതരോട് ആവശ്യപ്പെട്ടിരിക്കുന്ന്. പണം തിരിച്ചടക്കാൻ നിർവ്വാഹമില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ദുരിത ബാധിതർ അപേക്ഷ നൽകിയിട്ടുണ്ട്. പുനരധിവാസം തന്നെ പൂർത്തിയാകാതെ കിടക്കുമ്പോൾ നൽകിയ സഹായം തിരികെ ചോദിച്ച സർക്കാർ നടപടി ഇരട്ട പ്രഹരമാണ് ദുരിത ബാധിതർക്ക് ഉണ്ടാക്കിയിരിക്കുന്നത്
"