സംസ്ഥാനത്ത് മഴ ശക്തമായി. രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട് ആണിത്.
തിരുവനന്തപുരം: കാലവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട് ആണിത്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ആണ്. രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചു.
മഴയോടൊപ്പം ശക്തമായ കാറ്റ് വീശുന്നത് പലയിടത്തും വൻ നാശനഷ്ടത്തിനിടയാക്കി. വടക്കൻ ജില്ലകളിൽ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ശക്തമായ കാറ്റ് വീശുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും.
പ്രളയ സാധ്യത മുന്നറിയിപ്പ്
കരമനയാറ്റിലും (വെള്ളൈകടവ് സ്റ്റേഷൻ) മണിമലയാറ്റിലുമാണ് (കല്ലൂപ്പാറ സ്റ്റേഷൻ) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് ആണ്. ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ ആണ് മുന്നറിയിപ്പ് നൽകിയത്. ഈ നദികളിൽ ഇറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

