നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ പ്രയത്നിച്ച വിഷ്ണു നമ്പൂതിരിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനും നാടന്‍ കലാഗവേഷകനും ഗ്രന്ഥകര്‍ത്താവുമായ ഡോ എം വി വിഷ്ണു നമ്പൂതിരി അന്തരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ വിഷ്ണു നമ്പൂതിരി 80 ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. അധ്യാപകനായിരുന്ന വിഷ്ണു നമ്പൂതിരി കേരളത്തിൽ ഫോക് ലോർ പഠന ഗവേഷണത്തിന് തുടക്കംകുറിച്ചവരിൽ പ്രമുഖനായിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് കുന്നരുവിലെ വീട്ടുവളപ്പില്‍ നടക്കും. നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ പ്രയത്നിച്ച വിഷ്ണു നമ്പൂതിരിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
കേരളത്തിൽ ഫോക് ലോർ പഠന ഗവേഷണത്തിന് തുടക്കംകുറിച്ചവരിൽ പ്രമുഖനായിരുന്നു എം.വി.വിഷ്ണുനമ്പൂതിരി. തെയ്യത്തെക്കുറിച്ചും തോറ്റംപാട്ടുകളെക്കുറിച്ചും ആഴത്തിലുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്. ഫോക്‌ലോർ അക്കാദമി ചെയർമാനായിരുന്നപ്പോൾ നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ നടപടികൾ അദ്ദേഹം സ്വീകരിച്ചു. പ്രസിദ്ധമായ ഫോക് ലോർ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച വിഷ്ണു നമ്പൂതിരി 40 വർഷക്കാലം ഈ രംഗത്ത് സജീവമായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
