18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാസർഗോഡ് : കാസർഗോഡ് പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയ ഭക്ഷണം നൽകിയ അടുക്കത്ത് ബയിലെ അൽ റൊമൻസിയ ഹോട്ടലിൽ രണ്ട് ഫ്രീസറുകൾ മോശമായ അവസ്ഥയിൽ. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ജുശ്രീ 31 ന് വൈകിട്ട് ഓൺലൈനിൽ ഓർഡർ ചെയ്ത് വാങ്ങിയ ഭക്ഷണം ഒന്നാം തിയ്യതി ഉച്ചക്കും കഴിച്ചിരുന്നുവെന്ന് ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റ് കുട്ടികൾ 31 ന് മാത്രമേ കഴിച്ചിരുന്നുള്ളൂ. മറ്റ് മൂന്ന് കുട്ടികൾക്കും അസ്വസ്ഥതയും ഛർദ്ദിയും ഉണ്ടായിരുന്നു. അതേസമയം അൽ റൊമൻസിയ ഹോട്ടലിലേക്ക് എഐവൈഎഫ് മാർച്ച് നടത്തി. അൽ റോമൻസിയ ഹോട്ടലിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തിയിരുന്നു. സ്ത്രീകളടക്കമുള്ള പ്രവ‍ത്തകർ മുദ്രാവാക്യമുയ‌ർത്തി ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചു.

മരണം ഭക്ഷ്യവിഷബാധമൂലമെന്നാണ് പ്രാഥമിക നി​ഗമനമെന്ന് ഡിഎംഒ ഡോ രാംദാസ് പറഞ്ഞു. മംഗലാപുരത്തെ ആശുപത്രിയുടെ റിപ്പോർട്ടിൽ നിന്ന് അതാണ് മനസിലാകുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണമെന്നും ഡിഎംഒ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തുവെന്ന് എസ് പി വൈഭവ് സക്സേന അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുകയാണ്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Read More : അഞ്ജുശ്രീയുടെ മരണം; അൽ റോമൻസിയ ഹോട്ടലിലേക്ക് ബിജെപിയുടെ പ്രതിഷേധം