മണൽ നീക്കി ഭൂമി കൃഷി യോഗ്യമാക്കിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് കർഷകർ.

ഇടുക്കി: തട്ടേക്കണ്ണിയിൽ പ്രളയത്തിൽ കൃഷി ഭൂമിയിലടിഞ്ഞ എക്കലും മണലും നീക്കുന്നതിന് തടസ്സവാദവുമായി വനംവകുപ്പ്. വനത്തിനോട് ചേർന്ന് കിടക്കുന്ന ഭൂമിയിലെ മണൽ നീക്കാൻ അനുവദിക്കില്ലെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. മണൽ നീക്കി ഭൂമി കൃഷിയോഗ്യമാക്കിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് കർഷകർ.

രണ്ട് വർഷത്തെ നിരന്തര ശ്രമങ്ങൾക്ക് ശേഷം ഒരു മാസം മുമ്പാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം നിർമിതി കേന്ദ്രം പറമ്പിലെ മണൽ ശുദ്ധീകരിച്ച് വേർതിരിക്കാൻ തുടങ്ങിയത്. എന്നാൽ, ഒരാഴ്ച മുമ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് കാണിച്ച് വനംവകുപ്പ് നോട്ടീസ് നൽകുകയായിരുന്നു.

കൃഷി ഭൂമിയോട് ചേർന്ന് കിടക്കുന്ന പെരിയാറിനപ്പുറം വനമാണ്. അതുകൊണ്ട് തന്നെ പുഴപുറമ്പോക്കിൽ നിന്ന് മണൽ മാറ്റാൻ അനുവദിക്കില്ലെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. 2015ൽ പട്ടയം കിട്ടിയ ഭൂമിയാണിത്. വനംവകുപ്പ് നൽകിയ കേസിൽ ഈ ഭൂമിയിൽ അവകാശവാദം അനുവദികരുതെന്ന് 2017ൽ കോടതി വിധിയും ഉണ്ട്. ജില്ലാ ഭരണകൂടത്തിന് നൽകിയ പുതിയ പരാതിയിൽ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.