Asianet News MalayalamAsianet News Malayalam

മലബാ‍ർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫ‍ർ സോൺ: വനംവകുപ്പ് പഠനം നടത്തുമെന്ന് ടി.പി.രാമകൃഷ്ണൻ

വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Forest department to study about buffer zone
Author
Kozhikode, First Published Sep 28, 2020, 1:56 PM IST

കോഴിക്കോട്: മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തും. കോഴിക്കോട് ജില്ലയിൽ വിസ്തൃതിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാനാണ്  വനം വകുപ്പിനെ ചുമതലപ്പെടുത്തിയതെന്ന്  മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. 

ഒക്ടോബർ 15നകം വനം വകുപ്പ് പഠന റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് സർക്കാറിന് കൈമാറും. വിഷയത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ മന്ത്രി ടിപി രാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

കൂടിക്കാഴ്ചയില്‍ സമവായത്തിന് ധാരണയായതായി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സമരം തുടരണോ എന്ന് കർഷക സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ബിഷപ്പ് വ്യക്തമാക്കി. ഇന്നത്തെ യോഗം പ്രതീക്ഷ നൽകുന്നുണ്ടെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, സംരക്ഷിത വനമേഖലകൾ എന്നിവയ്ക്കു സംരക്ഷണ കവചം ഒരുക്കുകയാണു കേന്ദ്രസർക്കാർ പരിസ്ഥിതിലോലമേഖലാ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പരിധി നിർണയിക്കുന്നത് ആകാശ ദൂരത്തിന്‍റെ അടിസ്ഥാനത്തിലായാൽ വലിയ പ്രതിസന്ഥി ഉണ്ടാവുമെന്നാണ് കർഷക സംഘടനകളുടെ പരാതി.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോ മീറ്റർ ബഫര്‍സോണാക്കാമെന്ന നിര്‍ദ്ദശത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ജനവാസമേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്നും അതുവരെ അന്തിമ വിജ്ഞാപനം ഇറക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് വനം വകുപ്പ്  മന്ത്രി കെ.രാജു പറഞ്ഞു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios