ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു

കോഴിക്കോട്: താമരശേരി രൂപത മുൻ ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദ്യാഭ്യാസ മേഖലയിലടക്കം സമൂഹത്തിൽ നടത്തിയ ക്രിയാത്മക ഇടപെടലുകളുടെ എല്ലാം അമരത്ത് നിന്ന് 13 വര്‍ഷമാണ് ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളി താമരശ്ശേരി രൂപതയെ നയിച്ചത്. സ്ഥാനമൊഴിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെയായി വിശ്രമത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. സെപ്തംബർ 8 ന് 11 മണിക്ക് താമരശ്ശേരി കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്.

 ഇടത് സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ താമരശ്ശേരി രൂപത സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിൽ
മത്തായി ചാക്കോയുടെ അന്ത്യകൂദാശ വിവാദം എടുത്തിട്ടതോടെ സിപിഎമ്മുമായി ഇടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മത്തായി ചാക്കോയുടെ സംസ്കാരം പാര്‍ട്ടി ഏറ്റെടുത്ത് നടത്തിയതിനെ വിമർശിച്ചായിരുന്നു പോൾ ചിറ്റിലപ്പള്ളിയുടെ പ്രസംഗം. മത്തായി ചാക്കോ മരിക്കുന്നതിന് മുമ്പ് സഭാ വിശ്വാസ പ്രകാരം ഉള്ള ശുശ്രൂഷകൾ നൽകിയിരുന്നു എന്നും സംസ്കാരം അത് പ്രകാരം മതിയായിരുന്നു എന്നും ബിഷപ്പ് പോൾ ചിറ്റിലപ്പള്ളി പൊതു സമ്മേളനത്തിൽ പ്രസംഗിച്ചത് പിണറായി വിജയനെ ചൊടിപ്പിച്ചു.തുടര്‍ന്നാണ് നികൃഷ്ട ജീവി പ്രയോഗം അടക്കമുള്ള വൻ വിവാദങ്ങളുണ്ടായത്. 

തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന വിവാദങ്ങളിൽ പിന്നീട് അയവു വരികയും രൂപതയുമായി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു. പിണറായി വിജയനോട് ക്ഷമിച്ചെന്ന് പറ‍ഞ്ഞ രൂപത പറയുകയും പിണറായ വിജയൻ രൂപതാ ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു .