വിമത പ്രവര്‍ത്തനം: പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ
എസ് രാജേന്ദ്രൻ പ്രചാരണ പ്രവർത്തനങ്ങളിൽ പേരിനു മാത്രമാണ് പങ്കെടുത്തതെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്താൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് രാജേന്ദ്രന്‍റെ പ്രതികരണം.
ദേവികുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്ന ആക്ഷേപത്തിൽ പാർട്ടി അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെയെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. തനിക്ക് ചുമതല നൽകിയ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് എസ് രാജേന്ദ്രൻറെ നിലപാട്.
സ്ഥാനാർത്ഥിത്വം നഷ്ടമായതോടെ എസ് രാജേന്ദ്രൻ പ്രചാരണ പ്രവർത്തനങ്ങളിൽ പേരിനു മാത്രമാണ് പങ്കെടുത്തതെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്താൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് രാജേന്ദ്രന്‍റെ പ്രതികരണം. 38 വര്‍ഷമായി വിശ്വസിക്കുന്ന ആശയത്തിനെതിരെ പ്രവർത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം രാജേന്ദ്രന് ചുമതലയുണ്ടായിരുന്ന മറയൂരിൽ എ.രാജ 700 വോട്ടുകൾക്ക് പിന്നിലായിരുന്നു. കാന്തലൂര്‍ ,വട്ടവട , മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷ ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളിൽ എസ് രാജേന്ദ്രൻ വിമത പ്രവർത്തനം നടത്തിയിരുന്നോ എന്നും അന്വേഷണ കമ്മിഷൻ പരിശോധിക്കും. അന്വേഷണം അടുത്ത ദിവസം മുതൽ ആരംഭിക്കും.