തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ രണ്ട് മുൻ ജീവനക്കാരെ തോപ്പുംപടി പൊലീസ് പിടികൂടി

കൊച്ചി: തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ രണ്ട് മുൻ ജീവനക്കാരെ തോപ്പുംപടി പൊലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എംഎ സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ റിജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ തുടർച്ചയായി കൗണ്ടറിൽ നിന്ന് തുക മോഷ്ടിച്ച് റിജുവിന് നൽകിയെന്നാണ് കേസ്. പണം റിജുവിന്‍റെ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. സംശയം തോന്നിയ സൂപ്പർ മാർക്കറ്റ് ഉടമ ഇവരെ നിരീക്ഷിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

വിവരമറിഞ്ഞ മുൻ ജീവനക്കാരി വിദേശത്തേക്ക് കടന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സനമോൾ തിരിച്ച് കൊച്ചിയിലെത്തിയതായി അറിഞ്ഞ ഉടൻ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഇവർ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

YouTube video player