സ്ഥല പരിശോധനയുടെ പേരില്‍ അപേക്ഷകരില്‍ നിന്നും പണം ഈടാക്കുന്നതായാണ് കണ്ടെത്തിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ

ആലപ്പുഴ: ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് നടപടി സ്വീകരിക്കാതെ കാലതാമസം വരുത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിലെ ആര്യാട് തെക്ക്, പള്ളിപ്പാട്, മുഴക്കുഴ, തൃക്കുന്നപ്പുഴ എന്നീ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

റവന്യൂ വകുപ്പിന്റെ ഇ-ഡിസ്ട്രിക്ട് എന്ന പോര്‍ട്ടല്‍ വഴി സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കിയാലും സേവനങ്ങള്‍ക്ക് കാലതാമസം വരുത്തും. സമയത്ത് കാര്യം നടക്കാതെ അപേക്ഷകര്‍ അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍, സ്ഥല പരിശോധന വേണമെന്ന് പറഞ്ഞ് ഒഴിവാക്കും. പിന്നീട് സ്ഥല പരിശോധനയുടെ പേരില്‍ അപേക്ഷകരില്‍ നിന്നും പണം ഈടാക്കുന്നതായാണ് കണ്ടെത്തിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറ‌ഞ്ഞു. ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്‌പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയ്ക്ക് ഇന്‍സ്പെക്ടര്‍മാരായ ആര്‍ രാജേഷ് കുമാര്‍, പ്രശാന്ത് കുമാര്‍, ജിംസ്റ്റണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്