കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട്: കാസർകോട് മഞ്ചക്കല്ലിൽ വൻ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. നൂറ് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ആറ് ലക്ഷം രൂപ വില വരും. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ബോവിക്കാനം - ഇരിയണ്ണി റോഡിലെ മഞ്ചക്കലിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. മയക്കുമരുന്ന് കടത്ത് പിടിക്കപ്പെടാതിരിക്കാനായി ഷാനവാസ് - ഷെരീഫ ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടിയുമായിട്ടായിരുന്നു സംഘത്തിൻ്റെ യാത്ര. ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. കണ്ണൂർ, കാസർകോട് ജില്ലയിൽ വിതരണം ചെയ്യാനായിരുന്നു ഇത്. സംഘം സഞ്ചരിച്ച കാറും ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ ഇതിന് മുമ്പും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. വിശദമായി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.
