കൊച്ചിയിൽ കാറിനുള്ളിൽ മോഡലിനെ ബലാത്സംഗം ചെയ്ത കേസ്, നാലാം പ്രതിക്ക് ജാമ്യം
കഴിഞ്ഞ നവംബറിലാണ് കൊച്ചിയിൽ ഓടുന്ന കാറിൽ വെച്ച് മോഡലായ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു ബലാത്സംഗം.
കൊച്ചി : കൊച്ചിയിൽ കാറിനുള്ളിൽ മോഡലിനെ ബലാത്സംഗംചെയ്ത കേസിലെ നാലാം പ്രതിക്ക് ജാമ്യം. രാജസ്ഥാൻ സ്വദേശിനി ഡിമ്പിൾ ലാംബേയ്ക്ക് ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബലാത്സംഗത്തിന് മറ്റ് പ്രതികൾക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു ഡിമ്പിളിനെതിരായ കുറ്റം. അറസ്റ്റിലായി 53 ദിവസം പിന്നിട്ടപ്പോഴാണ് ജാമ്യം ലഭിച്ചത്. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്താണ് ഡിമ്പിൾ ലാംബ.
കഴിഞ്ഞ നവംബറിലാണ് കൊച്ചിയിൽ ഓടുന്ന കാറിൽ വെച്ച് മോഡലായ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായത്. ബാറിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു ബലാത്സംഗം.
അന്ന് സംഭവിച്ചത്...
ബലാത്സംഗത്തിനിരയായ യുവതിയും ഡിമ്പിളും സുഹൃത്തുക്കളാണ്. കാക്കനാട്ടുളള താമസ സ്ഥലത്തെത്തി ഡിമ്പിളും മൂന്നു യൂവാക്കളും പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് പോയത്. ബാറിലെത്തി മദ്യപിച്ച ശേഷം രാത്രി പത്തുമണിയോടെ പെൺകുട്ടി ബാറിൽ കുഴഞ്ഞുവീണു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റി. തുടർന്ന് കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് ബലാത്സംഗം ചെ്തുവെന്നാണ് കേസ്. അർധരാത്രിയോടെ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് പൊലീസിനെ വിവരമറിയിച്ചത്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്,നിതിൻ,സുധി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികൾ.