ബലാത്സംഗക്കേസ്: വിചാരണ നിർത്തിവയ്ക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് പരിഗണിക്കും
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണ കൊവിഡ് സാഹചര്യത്തിൽ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കം കോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ചൂണ്ടാക്കാട്ടിയാണ് ഹർജി.
സെപ്റ്റംബർ 16നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ്ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയ
ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുന്പാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.