ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അന്തിമ തിരുമാനമുണ്ടാകും.
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അന്തിമ തിരുമാനമുണ്ടാകും. എപിഎൽ, ബിപിഎൽ, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സൌജന്യം ലഭിക്കും. ട്രാൻസ് ജെൻഡേഴ്സിനും സൌജന്യമായി യാത്ര ചെയ്യാം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ഓർഡിനറിയിൽ പദ്ധതി നടപ്പാക്കുമ്പോൾ ബാധ്യത വരിക 712 കോടതിയോളം രൂപയാണ്. എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കിൽ 1300 കോടിയുടെ ബാധ്യതയുണ്ടാകും. നിലവിൽ പെൻഷൻ സാലറിയിനത്തിൽ പോലും സർക്കാരിൽ നിന്നും സഹായം തേടുന്ന കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നും ഈ തുക നൽകാൻ കഴിയില്ല. സർക്കാർ പദ്ധതിയായതിനാൽ ഈ തുക സർക്കാർ നൽകുമെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ആശങ്ക ആവശ്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.


