ബന്ധുനിയമന വിവാദത്തിനൊടുവിൽ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ചതിൽ മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. നിയമനത്തിൽ നിയമപ്രശ്നങ്ങളില്ലെന്നും രാജി ബെന്നിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാൽ, മുഖ്യമന്ത്രിയുടെ ഇടപെടൽ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ, മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞുമാറി.
ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളെ തന്റെ വകുപ്പിൽ ആവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിയമപരമായി യാതൊരു തടസ്സവും അതിനുണ്ടായിരുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. രാജി ബെന്നി തോമസ് വ്യക്തിപരമായി എടുത്ത തീരുമാനമാണെന്നും ബെന്നി തോമസ് ആരാണെന്ന് പേരാവൂരിൽ പോയി അന്വേഷിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുവെന്ന പേരിലായിരുന്നില്ല നിയമനമെന്നും അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന പരിചയം മുൻനിർത്തിയാണ് നിയമനം നൽകിയതെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്നലെയാണ് നിയമനം വിവാദമായതിന് പിന്നാലെ ബെന്നി തോമസ്, സണ്ണി ജോസഫിൻ്റെ പേഴ്‌സണൽ സ്റ്റാഫിലെ ജോലി രാജിവെച്ചത്.


