കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ; നിര്‍ദ്ദേശം നല്കി മന്ത്രി
വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ എത്തിച്ചു.
തിരുവനന്തപുരം: യുവാവിന്‍റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്ത് വച്ച് തിങ്കളാഴ്‍ചയാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ എത്തിച്ചു.
വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള 17 മുറിവുകളുണ്ട്. പെണ്‍കുട്ടിക്ക് അടിയന്തശസ്ത്രക്രിയ നടത്തി. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്നുപോവുന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടിയിപ്പോള്‍.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാക്കനാട് ഇൻഫോ പാർക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാർമസി കോഴ്സ് വിദ്യാർത്ഥിനിക്ക് കുത്തേറ്റത്. ബസ്സിറങ്ങി അടുത്തുള്ള ഡേ കെയർ സെന്‍ററിലേക്ക് നടക്കുമ്പോഴായിരുന്നു ആക്രമണം. പടമുഗൾ സ്വദേശിയായ അമൽ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടർന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതാണ് ആക്രമണമെന്നാണ് പൊലീസിന്‍റെ നിഗമനം.