വിഎസ് അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ തോമസ് ഐസക് നടത്തിയ പ്രസംഗമാണ് ഉള്ളടക്കത്തിന്റെ കാതൽ. വിഎസിന്റെ കാലത്ത് സാമുദായിക ശക്തികളെ വെല്ലുവിളിച്ചിട്ടും 'ഭൂകമ്പം' ഉണ്ടായില്ലെന്ന ഐസക്കിന്റെ പരാമർശം ഒരു ഒളിയമ്പായി വിലയിരുത്തപ്പെടുന്നു.
ആലപ്പുഴ: വിഎസ് അച്ചുതാന്ദനൻ്റെ അനുസ്മരണ പരിപാടിയിൽ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി എസിൻ്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. വി എസിൻ്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ. അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നും വി എസ് അനുസ്‌മരണത്തിൽ ഐസക് പറഞ്ഞു. ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ട്. സർക്കാരിനെതിരായ വോട്ടുകൾ നമുക്കനുകൂലമാക്കി മാറ്റണം എന്നും ഐസക് കൂട്ടിച്ചേർത്തു.
വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാർഷികം സിപിഎം ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർധ കായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.


