കൊടിഞ്ഞിയിൽ കുളത്തിൽ വീണ രണ്ട് വിദ്യാർത്ഥിനികളെ മൂന്ന് കുട്ടികൾ രക്ഷപ്പെടുത്തി. 

 മലപ്പുറം: ഒട്ടും കാത്തുനിന്നില്ല, ഈ മൂവർ സംഘം മുങ്ങിയെടുത്തത് രണ്ട് ജീവനുകളാണ്. അപകടത്തിൽ പരിക്കേറ്റ് മുങ്ങിത്താഴ്ന്ന വിദ്യാർഥിനികളെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റിയ മിടുക്കൻമാരാണിപ്പോൾ നാട്ടിലെ ഹീറോസ്. കൊടിഞ്ഞി കടുവാളൂർ സ്വദേശി കിഴുവീട്ടിൽ അബ്ബാസ്-ഫാത്തിമ ദമ്പതികളുടെ മകൻ അൻസിൽ (13), കടുവാളൂർ ഒറ്റിപ്പടത്തിൽ അബുവിന്റെ മകൻ മുഹമ്മദ് സഹദ് (13), വെന്നിയൂർ കൊടിമരം കൊയപ്പ കോലോത്ത് അബ്ദുൽ ഗഫുർ-പത്തൂർ സറീന ദമ്പതികളുടെ മകൻ ഷാസിൻ മുഹമ്മദ് (13) എന്നിവരാണ് മാതൃകാപരമായ മനസാന്നിധ്യത്തിന് പ്രശംസ ഏറ്റുവാങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കടുവാളൂർ ഒറ്റത്തിങ്ങൽ സിദ്ദീഖിന്റെ മകൾ മുസ്ലിഫ(15), ഒറ്റത്തിങ്ങൽ ഉസ്മാന്റെ മകൾ റിഫ്ത (13) എന്നിവരെയാണ് മരണക്കയത്തിൽനിന്ന് മൂവരും ചേര്‍ന്ന് ജീവിത ത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കൊടിഞ്ഞി കടുവാളൂർ കുറ്റിയത്ത് കുളത്തിലായിരുന്നു നാടിനെ നടുക്കിയ അപകടം. സംഭവത്തിൽ മുസ്ലിഫ(15), ഒറ്റത്തിങ്ങൽ റിഫ്ത (13), കിഴുവീട്ടിൽ അൻസിൽ (13), പത്തൂർ മുഹമ്മദ് റസീൻ (11), ഒറ്റിപ്പടത്തിൽ മുഹമ്മദ് സഹദ് (13), പയക്കര അന്നത്ത് (14), വെന്നിയൂർ കൊടിമരം കൊയപ്പ കോലോത്ത് ഷെഹ്‌സിൻ (13) എന്നിവർക്ക് പരിക്കേറ്റിരുന്നു.

ഇവർ കുളിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത് എഴുവൻതൊടി മൊയ്തീൻകുട്ടിയുടെ വീടിന്റെ അടുക്കളഭാഗവും മുറ്റത്തിന്റെ ഭിത്തിയുമടക്കം തകർന്ന് കുളത്തിൽ പതിക്കുകയായിരുന്നു. ഭിത്തിയുടെ കല്ല് തലയിൽവീണ് ഗുരുതര പരിക്കേറ്റ മുസ്ലിഫയും റിഫ്തയും പതിനഞ്ച് മീറ്റ റോളം താഴ്ചയുള്ള കുളത്തിലേക്ക് താഴ്ന്നു. എന്നാൽ, തലക്ക് സാരമായി പരിക്കേറ്റ അൻസിലും സഹദും ഷാസിൻ മുഹമ്മദും തങ്ങളുടെ പരിക്ക് കാര്യമാക്കാതെ ഇരുവരെയും പിടിച്ച് കരയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാട്ടുകാർക്കിടയിൽ മൂവർക്കും ഹീറോ പരിവേഷമാണ്.