നെടുംകുളഞ്ഞിയിൽ അർദ്ധരാത്രി സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയതിനെ തുടർന്ന് നൂറിലധികം വീടുകൾ ഇരുട്ടിലായി. സംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകുകയും വൈദ്യുതി മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു.
പത്തനംതിട്ട: അടൂർ നെടുംകുളഞ്ഞിയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയതിൽ പൊലീസിൽ പരാതി നൽകി കെഎസ്ഇബി. അടൂർ പൊലീസിലാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി നൽകിയത്. വൈദ്യുതി മന്ത്രിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. രാഷ്ട്രീയ സംഭവത്തിൽ ഗൂഢാലോചന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെയാണ് അടൂരില്‍ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസൂരിയത്. അടൂർ സെക്ഷന് കീഴിലെ പന്നിവിഴ നെടുംകുളഞ്ഞി ഭാഗത്താണ് നാട്ടുകാർക്കും കെഎസ്ഇബിക്കും ഒരേപോലെ സാമൂഹ്യവിരുദ്ധർ പണികൊടുത്തത്. അർദ്ധരാത്രിയിൽ ഫ്യൂസുകൾ ഊരി എറിഞ്ഞു. ഒരു മണിക്കൂർ 100 അധികം വീടുകൾ ഉൾപ്പെടെ ഇരുട്ടിലായി. കെഎസ്ഇബി ഓഫീസിലേക്ക് ആളുകളുടെ ഫോൺവിളി പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. അപ്പോഴാണ് ബോധപൂർവ്വം ഉണ്ടാക്കിയ പവർ കട്ട് എന്ന് മനസ്സിലായത്. രാത്രി 8.30 മുതൽ 9 മണി വരെ മുൻകൂർ അറിയിപ്പ് നൽകി ഈ മേഖലയിൽ കെഎസ്ഇബി വൈദ്യുതി വിച്ചേദിച്ചിരുന്നു.
സംഭവത്തിൽ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാനോട് റിപ്പോർട്ട് തേടി. അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊലീസിൽ പരാതി നൽകി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉള് രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണവുമുണ്ട്. കഴിഞ്ഞ ദിവസം അടൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് സിപിഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

