പാലാരിവട്ടം അപകടം: ഹൈക്കോടതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, എല്ലാം മാധ്യമസൃഷ്ടി; ജി സുധാകരന്‍
പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ വാർത്തകൾ മാധ്യമങ്ങൾ നൽകുകയാണ് എന്നാണ് മന്ത്രിയുടെ വിശദീകരണം. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിശദീകരണം നല്‍കിയത്.
ആലപ്പുഴ: കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി ജി സുധാകരന്‍. താന്‍ കോടതിക്കെതിരെ പറഞ്ഞിട്ടില്ല. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ വാർത്തകൾ മാധ്യമങ്ങൾ നൽകുകയാണ് എന്നാണ് മന്ത്രിയുടെ വിശദീകരണം. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിശദീകരണം നടത്തിയത്.
"കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട് ,അത് ജഡ്ജിമാരുടെ കുറ്റമാണോ? സ്റ്റാഫും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്നം. സർക്കാർ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങൾക്ക് നൽകിയത്. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ട്" എന്നായിരുന്നു മന്ത്രി ആലപ്പുഴയില്‍ പറഞ്ഞത്.
"ഹൈക്കോടതി ജഡ്ജിയെ ഞാൻ ആലപ്പുഴയിലേക്ക് ക്ഷണിക്കുന്നു, ഇവിടെ റോഡിൽ കുണ്ടും കുഴിയും ഉണ്ടോ എന്ന് നോക്കണം. ചിലയിടത്ത് കുഴികളുണ്ട്. അതിൽ നടപടി സ്വീകരിച്ച് വരികയാണ്. " ജി സുധാകരന്‍റെ ആലപ്പുഴ പ്രസംഗം കാണാം
"
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്....
ചില മാധ്യമങ്ങൾ എനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നത് കുറച്ച് കാലമായി വർദ്ധിച്ച് വരികയാണ്. ഇന്ന് ചില മാധ്യമങ്ങളിൽ ഞാൻ കോടതിക്കെതിരെ പറഞ്ഞുയെന്ന തരത്തിൽ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഞാൻ കോടതിക്കെതിരെ തെറ്റായി ഒരു പരാമർശവും നടത്തിയിട്ടില്ല. പ്രസംഗം ഇതോടൊപ്പം ചേർക്കുന്നു..