പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പവർഫുൾ എന്ന് വിശേഷിപ്പിച്ച് സിപിഎം വിട്ട മുൻ മന്ത്രി ജി സുധാകരൻ. അദ്ദേഹത്തിന്‍റെ സ്നേഹം മറക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ന് കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് സി പി എം മുൻ നേതാവും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. പിണറായിയുടെ സ്നേഹം ഒരിക്കലും മറക്കില്ലെന്നും രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണ് അദ്ദേഹവുമായുള്ളതെന്നും ജി സുധാകരൻ വ്യക്തമാക്കി. പിണറായി വിജയൻ ഇപ്പോഴും പവർഫുൾ തന്നെയാണ്, അദ്ദേഹത്തിന്റെ പവറിന് യാതൊരു പ്രശ്നങ്ങളുമില്ല. എന്നാൽ മുമ്പത്തെപ്പോലെയല്ല, ഇന്ന് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കൂടെ ആളില്ലാത്ത അവസ്ഥയാണ്. മുൻപ് അദ്ദേഹത്തെ സംരക്ഷിക്കാൻ ഞങ്ങളെയൊക്കെപ്പോലെയുള്ളവർ ഉണ്ടായിരുന്നുവെന്നും, കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് ഇന്ന് പിണറായി വിജയൻ ഉള്ളതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എം വി ഗോവിന്ദന് രൂക്ഷവിമർശനം
അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമർശനമാണ് ജി സുധാകരൻ നടത്തിയത്. എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരൻ, ഗോവിന്ദന്‍റെ വ്യക്തിപരമായ യോഗ്യതകളെ ചോദ്യം ചെയ്യുകയും ചെയ്തു. എം വി ജയരാജൻ പാർട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി സുധാകരൻ, തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം വി ഗോവിന്ദനെ ഓർമ്മിപ്പിച്ചു. താൻ മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുകയെന്ന് ചോദിച്ച അദ്ദേഹം, എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേയെന്നും സുധാകരൻ ആഞ്ഞടിച്ചു. എം വി ഗോവിന്ദൻ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ എന്ന് ചോദിച്ച സുധാകരൻ, വായടയ്ക്കുന്നതാണ് അയാൾക്ക് നല്ലതെന്നും അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരു സൈദ്ധാന്തികനാണെന്ന് പത്രക്കാർ മാത്രമാണ് പറയുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദന് പാർട്ടിയെ നയിക്കാൻ ഒട്ടും കെൽപ്പില്ലെന്നും അയാൾ വെറുമൊരു അധികപ്പറ്റാണെന്നും സുധാകരൻ വിമർശിച്ചു. കസേരയിലിരുന്ന് ആളാകുന്ന ഗോവിന്ദൻ ഒരു കമ്മ്യൂണിസ്റ്റല്ലെന്നും സ്വയം തിരുത്താൻ കഴിയാത്തയാൾക്ക് എങ്ങനെയാണ് മറ്റുള്ളവരെ തിരുത്താൻ കഴിയുകയെന്നും സുധാകരൻ ചോദ്യമുയർത്തി. ഈ സ്ഥാനത്തിരിക്കാൻ ഗോവിന്ദൻ ഒട്ടും യോഗ്യനല്ലെന്നും നാണമുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
