അന്വേഷണ കമ്മീഷന്‍ കാര്യങ്ങള്‍ അടഞ്ഞ അധ്യായം; അതെക്കുറിച്ച് പറയുന്നില്ല, ശക്തമായി പ്രവര്‍ത്തിക്കും: സുധാകരന്‍
അന്വേഷണ കമ്മീഷന്‍ കാര്യങ്ങള്‍ അടഞ്ഞ അധ്യായമാണ്. ഇനി അതേക്കുറിച്ച് പറയാനില്ല. ആലപ്പുഴ ജില്ലയില്‍ കാര്യമായ സംഘടനാ പ്രശ്‍നങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം: അമ്പലപ്പുഴ (Ambalapuzha) തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയിൽ പരസ്യ ശാസന ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ജി സുധാകരന്‍ (G Sudhakaran). പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാകുമെന്നും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അന്വേഷണ കമ്മീഷന്‍ കാര്യങ്ങള്‍ അടഞ്ഞ അധ്യായമാണ്. ഇനി അതേക്കുറിച്ച് പറയാനില്ല. ആലപ്പുഴ ജില്ലയില്‍ കാര്യമായ സംഘടനാ പ്രശ്‍നങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു.
ജയിച്ച മണ്ഡലമായ അമ്പലപ്പുഴയിൽ എച്ച് സലാം ഉന്നയിച്ച പരാതികൾ ശരിയാണെന്ന് പാർട്ടി കമ്മീഷനും കണ്ടെത്തിയതോടെയാണ് സുധാകരനെതിരെ നടപടിയുണ്ടായത്. എളമരം കരീമും, കെ ജെ തോമസും ഉൾപ്പെട്ട അന്വേഷണ കമ്മീഷൻ സെപ്റ്റംബറിലാണ് റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ സമർപ്പിച്ചത്. സമ്മേളന കാലമായിട്ടും ഇളവ് നൽകാതെ നേതൃത്വം സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചർച്ചയ്ക്ക് വയ്ക്കുകയായിരുന്നു. സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തക്ക രീതിയിൽ പ്രവർത്തിച്ചില്ല, സഹായ സഹകരണങ്ങൾ നൽകിയില്ല തുടങ്ങിയ കണ്ടെത്തലുകളാണ് സുധാകരന് എതിരെയുണ്ടായിരുന്നത്. സുധാകരനെ സഹകരിപ്പിക്കുന്നതിൽ എച്ച് സലാമിനും വീഴ്ചപറ്റിയെന്ന് പാർട്ടി കണ്ടെത്തിയിരുന്നു.