നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേർന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഇയാൾ മാപ്പുസാക്ഷി വിപിന്‍ ലാലിന്‍റെ അമ്മാവനെ കാണാൻ കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ട്.
പത്തനംതിട്ട: കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേർന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഇയാൾ മാപ്പുസാക്ഷി വിപിന്‍ ലാലിന്‍റെ അമ്മാവനെ കാണാൻ കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ട്. സോളാർ കേസിൽ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേ സമയം, വാച്ച് വാങ്ങാനാണ് കാസർകോട്ടെ ജ്വല്ലറിയിൽ വന്നതെന്നും ആരെയും കാണാനല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.