വാഹനം രൂപമാറ്റവുമായി ബന്ധപ്പെട്ട് വിഡി സതീശൻ ഫറഞ്ഞ കാര്യം നടപ്പാക്കാനാകില്ലെന്നും കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാൻ ആകില്ലെന്നും ഗണേഷ്‍കുമാര്‍. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു.

കൊല്ലം: നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ചു കൊല്ല പറഞ്ഞ ഒന്നും സത്യമായിട്ടില്ല. വയനാട്ടിൽ വീട് വെച്ച് കൊടുക്കാൻ പറ്റാത്ത കോണ്‍ഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നത്? സതീശൻ തള്ളിന്‍റെ ആശാൻ. രാഹുൽ ഗാന്ധിയുടെ അ‌ഞ്ച് ഗ്യാരണ്ടിയും നടക്കാത്ത കാര്യങ്ങളാണ്. യു ഡി എഫിന്റെ ഗ്യാരണ്ടികളും കേരളത്തെ നശിപ്പിക്കുന്നതാണ്. 

വാഹനം രൂപമാറ്റവുമായി ബന്ധപ്പെട്ട് വിഡി സതീശൻ പറഞ്ഞ കാര്യം നടപ്പാക്കാനാകില്ല. കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാൻ ആകില്ല. കോടതി ഉത്തരവും മറികടക്കാൻ ആകില്ല. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഗണേഷ്‍കുമാര്‍ രംഗത്തെത്തിയത്. കേരളത്തിൽ വളരെ നല്ല രീതിയിൽ പോളിങ് വന്നുവെന്നും വൻ വര്‍ധനവെന്ന് പറയാൻ പറ്റില്ലെന്നും ആറ് ശതമാനമെങ്കിലും കൂടിയാലെ അസാധാരണമെന്ന് പറയാനാകുവെന്നും കഴിഞ്ഞ തവണയും യു‍ഡിഎഫ് വൻ വിജയം ഉണ്ടാകുമെന്ന് തന്നെ പറഞ്ഞിരുന്നുവെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന് നെഗറ്റീവില്ല. നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. 

സർക്കാരിനെതിരെയുള്ള വികാരമൊന്നും പ്രചാരണ രംഗത്തില്ല. വികാരം ആഞ്ഞടിക്കാൻ അടിക്കാൻ പ്രഭവ കേന്ദ്രം വേണം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ന്യൂനപക്ഷത്തിന്‍റെ പിന്തുണ എൽഡിഎഫിന് ലഭിച്ചു. യുഡിഎഫ് വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ലെന്നും വയനാട് പുനരധിവാസം അതിന് ഉദാഹരണമാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.

വാഹന മോഡിഫിക്കേഷനിൽ വിഡി സതീശൻ പറഞ്ഞത്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിൽ കേരളം നിൽക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽ വൈറലാകുന്നത്. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ 24 മണിക്കൂറിനുള്ളിൽ കണ്ടത് 52 ലക്ഷത്തിലധികം ആളുകളാണ്. വണ്ടി പ്രേമികളായ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇത്തരമൊരു പ്രഖ്യാപനം.വാഹനങ്ങളിൽ അപകടകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് തെറ്റല്ലെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇത്തരം മോഡിഫിക്കേഷനുകൾക്ക് നിയമപരമായ അനുമതി നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 'പ്രകടനപത്രികയിൽ ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അല്ലാത്ത മോഡിഫിക്കേഷനുകൾ ചെറുപ്പക്കാർക്ക് ആഗ്രഹമല്ലേ? അവരത് ഭംഗിയായി കൊണ്ടുനടക്കട്ടെ,' വി.ഡി സതീശൻ പറഞ്ഞു.

YouTube video player