തലസ്ഥാനത്ത് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. സംഭവത്തിൽ പാളയത്തെ ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകി. ഹോട്ടലിലും റോഡിലും ചേരിതിരിഞ്ഞ് അടിപിടിയുണ്ടായി. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടി നടന്നത്.ലഹരി കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയുമെല്ലാം പാർട്ടിയിൽ പങ്കെടുത്തു. സംഭവത്തിൽ തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിന് പൊലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും. പാളയത്തെ ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡിൽ നടന്ന തല്ലിനാണ് പൊലീസ് സ്വമേധയാ കേസെടുക്കുക. ഡിജി പാര്‍ട്ടി സംഘടിപ്പിച്ച് തല്ലുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഹോട്ടലിന് വിശദീകരണം തേടി നോട്ടീസ് അയച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഡിജെ സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പൊലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് നോട്ടീസിൽ പറയുന്നുണ്ട്. അടിപിടിയിൽ പരിക്കേറ്റ ഒരാള്‍ ആദ്യം പൊലീസിൽ പരാതി പറഞ്ഞെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പരാതിക്കാര്‍ ആരുമില്ലെന്നാണ് പൊലീസ് പറയുന്നത്.